Ind disable
നിങ്ങളുടെ സൃഷ്ടികളും അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..!!! അയയ്ക്കേണ്ട വിലാസം ദാ... വരുന്നു..!!>>>>>govindtvpuram@gmail.com>

Saturday, January 26, 2013

ഭാഷയിലെ 'കേകേയന്‍' ; പാലാ അനുസ്മരണം

സാംജി ടി.വി.പുരം


മഹാകവിത്രയത്തിനുശേഷം 1935ലാണ് പാലായും ചങ്ങമ്പുഴയും രംഗത്തെത്തുന്നത്-'പൂക്കള്‍', 'ബാഷ്പാഞ്ജലി' എന്നീ കൃതികളുമായി. പാലായെപ്പോലെ മലയാളത്തില്‍ ഇത്രയും സുദീര്‍ഘമായി കാവ്യരംഗത്ത് പരിലസിച്ച വേറെ ആരുമില്ല. മലയാള ഭാഷ രൂപപ്പെട്ടതിന് ശേഷം ആരാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഒറ്റക്കവിത എഴുതിയത്. സംശയം വേണ്ട, അത് മഹാകവി പാലാ നാരായണന്‍നായരാണ്. വള്ളത്തോളിന്റെ ഉത്തമപാരമ്പര്യം അവകാശപ്പെടാവുന്ന ഏകകവിയും പാലായാണ്. 95-ാം വയസ്സിനുശേഷവും അദ്ദേഹം അനുസ്യൂതം കവിതാരചന നിര്‍വഹിച്ചിരുന്നു. ഭാഷയിലെ 'കേകേയനാ'യിരുന്നു അദ്ദേഹം. കേകവൃത്തത്തെ ഇത്രത്തോളം സമ്പന്നമാക്കിയ കവി വേറെയില്ല. പല മലയാള സാഹിത്യകാരന്മാരും പട്ടാളത്തില്‍ പോയിട്ടുണ്ടെങ്കിലും യുദ്ധത്തില്‍ പങ്കെടുത്ത ഏക മലയാള കവി പാലായായിരുന്നു. ജപ്പാനെതിരായ യുദ്ധത്തില്‍ പങ്കെടുത്തുകൊണ്ട് ബര്‍മയിലെ കൊടുങ്കാടുകളില്‍ ഇരുന്ന് രാത്രികാലങ്ങളില്‍ എഴുതിത്തീര്‍ത്ത കാവ്യപുസ്തകങ്ങളാണ് അടിമ, നിര്‍ധനന്‍, പടക്കളം എന്നിവ. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ രാഘവന്‍ അന്ന് പട്ടാളത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രചോദനത്താലാണ് മഹാകവി നിര്‍ധനന്‍ എഴുതിയത്.

നിഷ്കളങ്കമായ ഒരു മനസ്സിന്റെ ഉടമയായിരുന്നു പാലാ. ഒരിക്കല്‍ കവിയുടെ വീട്ടില്‍ ഒരു സംഭവമുണ്ടായി. ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു കവി. വിശാലമായ പുരയിടത്തിലെ ഒരു വൃക്ഷത്തില്‍ കുറേ കാക്കകള്‍ ഒരു മരംകൊത്തിയെ സംഘം ചേര്‍ന്ന് കൊത്തുന്നത് കവി കണ്ടു. വയോവൃദ്ധനായ കവിക്ക് കസേരയില്‍നിന്ന് എഴുന്നേല്‍ക്കുവാനോ പുറത്തേക്ക് നടക്കുവാനോ സാധ്യമായിരുന്നില്ല. അപ്പോഴാണ് ഞാനവിടെ ചെല്ലുന്നത്. ഉടന്‍ എന്നോട് ആജ്ഞാപിച്ചു, എളുപ്പം ചെന്ന് മരംകൊത്തിയെ രക്ഷപ്പെടുത്തുവാന്‍. ഞാന്‍ ഓടിച്ചെന്ന് മരംകൊത്തിയെ എടുത്ത് കവിയുടെ അടുക്കലെത്തി. അപ്പോള്‍ അവിടെ എത്തിച്ചേര്‍ന്ന മകന്‍ ശ്രീകുമാറിനോട് മഞ്ഞള്‍ കൊണ്ടുവരാന്‍ അദ്ദേഹം പറഞ്ഞു. കവി പറഞ്ഞതനുസരിച്ച് ഞങ്ങള്‍ മഞ്ഞള്‍ പുരട്ടി മരംകൊത്തിയെ പരിചരിച്ചു. എങ്കിലും അധികം താമസിയാതെ മരംകൊത്തി ജീവനറ്റ് വീണു. കവിയിരുന്ന് കരയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മനുഷ്യനെയും പ്രകൃതിയെയും പക്ഷിമൃഗാദികളെയും മഹാകവി ഒരുപോലെ സ്നേഹിച്ചിരുന്നു. അദ്ദേഹം മലയാളികള്‍ക്ക് മഹാകവിയും എനിക്ക് ഗുരുനാഥനുമാണ്.

(മഹാകവിയുടെ റൈറ്ററും സഹചാരിയുമായിരുന്നു ശ്രീ സാംജി ടി വി പുരം).

ജാതിക്കുമ്മിക്ക് 100 വയസ്

സാംജി ടി.വി.പുരം
കേരള നവോത്ഥാനചരിത്രത്തില്‍ കവിതിലകന്‍ പണ്ഡിറ്റ് കെ പി കറുപ്പുനും അദ്ദേഹത്തിന്റെ അനശ്വര കൃതിയായ 'ജാതിക്കുമ്മി'ക്കും സവിശേഷമായ സ്ഥാനമാണ് ഉള്ളത്. കേരള നവോത്ഥാന മണ്ഡലത്തില്‍ ജാതി-മത ഭേദവിചാരത്തിനും അയിത്താചാരത്തിനുമെതിരായി സമരകാഹളം മുഴക്കിയത് ഹൈന്ദവകുലത്തില്‍ ജനിച്ച സന്ന്യാസിവര്യന്മാരായിരുന്നു. തൈക്കാട്ട് അയ്യാവ്, വൈകുണ്ഠസ്വാമികള്‍ (1809), ബ്രഹ്മാനന്ദസ്വാമി ശിവയോഗി (1852), ചട്ടമ്പി സ്വാമികള്‍ (1853), ശ്രീനാരായണഗുരു (1856), വാഗ്ഭടാനന്ദന്‍ (1887), പ്രത്യക്ഷ രക്ഷാ ദൈവസഭാസ്ഥാപകനായ പൊയ്കയില്‍ കുമാരഗുരുദേവന്‍ (1878) തുടങ്ങിയവരും അയ്യങ്കാളിയും ഡോ. പല്‍പ്പു, കുമാരനാശാന്‍, ടി കെ മാധവന്‍, മന്നത്ത് പത്മനാഭന്‍ എന്നിവരും വഹിച്ച പങ്ക് നിസ്തൂലമാണ്. ക്രൈസ്തവ മിഷനറിമാര്‍, ഇസ്‌ലാം മതപണ്ഡിതന്‍മാര്‍, ''അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്'' എന്ന നാടകത്തിലൂടെ ബ്രാഹ്മണ്യത്തിനും ജന്മിത്വത്തിനുമെതിരായി വി ടി ഭട്ടതിരിപ്പാടിനെപ്പോലുള്ളവരും അതിശക്തമായ അവരുടെ പങ്കുനിര്‍വഹിച്ചു. അക്കൂട്ടത്തില്‍ ഏറ്റവും മഹനീയ സ്ഥാനമാണ് മഹാകവി പണ്ഡിറ്റ് കെ പി കറുപ്പന്‍ അലങ്കരിക്കുന്നത്.  1885 മെയ് 24ന് എറണാകുളം ചേരാനെല്ലൂര്‍ ഗ്രാമത്തില്‍ വിഷവൈദ്യനും സാത്വികനുമായിരുന്ന അത്തോപൂജാരിയുടേയും കൊച്ചുപെണ്ണിന്റെയും മകനായിട്ടായിരുന്നു കറുപ്പന്റെ ജനനം. കറുപ്പന്റെ മൂത്ത സഹോദരന്‍ കുട്ടപ്പന്‍ ആലത്തൂര്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ ശിഷ്യത്വം സ്വീകരിച്ച് ആനന്ദയോഗി എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. വടക്കേവാലത്ത് അപ്പു ആശാന്റെ കളരിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സിദ്ധരൂപം, അമരകോശം, ശ്രീരാമോദന്തം എന്നിവ അപ്പു ആശാനില്‍ നിന്നും മാഘം, നൈഷധം, ഭോജചമ്പു എന്നീ കാവ്യങ്ങള്‍ അന്നമനട രാമപൊതുവാളില്‍ നിന്നും  പഠിച്ച കറുപ്പന്റെ ഉന്നതവിദ്യാഭ്യാസം കൊടുങ്ങല്ലൂര്‍ കോവിലകത്തായിരുന്നു. 1992 ല്‍ അദ്ദേഹത്തെ കൊച്ചിമഹാരാജാവ് കാസ്റ്റ് ഹിന്ദു ഗേള്‍സ് സ്‌കൂളില്‍ സംസ്‌കൃത അധ്യാപകനായി നിയമിച്ചു. സംസ്‌കൃതത്തിലും മലയാളത്തിലും പണ്ഡിത പരീക്ഷ ജയിച്ച ആള്‍ എന്ന നിലയ്ക്ക് 'പണ്ഡിറ്റ്' എന്ന് അദ്ദേഹത്തെ വിശേഷപ്പിച്ചുപോന്നു. 1912 ലാണ് കറുപ്പന്റെ ''ജാതിക്കുമ്മി'' എന്ന കൃതിയും, ''ബാലാകലേശം'' എന്ന മറ്റൊരു കൃതിയും പുറത്തുവരുന്നത്. അഞ്ച് വരിവീതമുള്ള 141 ശീലുകള്‍ ഉള്ള ഈ കൃതിയില്‍ ആകെ 705 വരികളാണുള്ളത്. 'ജാതിക്കുമ്മി' ആരംഭിക്കുന്നത് ഇപ്രകാരമാണ്.
''ശ്രീശങ്കരാചാര്യസ്വാമി മുന്നം
കാശിയില്‍ വെച്ചു കുളികഴിഞ്ഞു,
ഈശനെക്കാണുവാന്‍ പോയപ്പോളുണ്ടായ
പേശലിതു കേള്‍ക്കയോഗപ്പെണ്ണേ!
അതു മോശത്തരം തീര്‍ക്കും ജ്ഞാനപ്പെണ്ണേ!''
ശങ്കരാചാര്യരുടെ മനീക്ഷപഞ്ചകത്തെ ഉപജീവിച്ചാണ് ജാതിക്കുമ്മിയുടെ രചന. താന്‍ ജീവിച്ചുവന്ന കാലത്തിന്റെ വിപര്യയങ്ങളിലേക്ക് സമൂഹ മനസ്സാക്ഷിയെ ഉണര്‍ത്തുവാനുതകുന്ന ആശയ പ്രപഞ്ചം സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തത്. 'അമ്മാനക്കുമ്മി' എന്ന നാടന്‍ ശീലിലാണ് അതിന്റെ രചന. ശങ്കരാചാര്യരും കീഴാളനായ പറയനും തമ്മിലുള്ള സംവാദ രൂപത്തിലാണ് കാവ്യം ആരംഭിക്കുന്നത്. അധഃകൃത ജന്മമായ ചണ്ഡാലനോടു വഴിമാറിപ്പോകുവാന്‍ ആജ്ഞാപിക്കുന്ന ശങ്കരാചാര്യരോട് ഗാത്രത്തിലോ തീണ്ടലാത്മാവിനോ? എന്ന പറയന്റെ ചോദ്യത്തിനു മുമ്പില്‍ ആചാര്യരുടെ ജാതിഗര്‍വം അസ്തമിക്കുന്നതോടെ പറയന്‍ ജ്ഞാനയോഗത്തിന്റെ പരമഹംസപദത്തിലെത്തുന്നു. കവി ഉറപ്പിച്ചു പറയുന്നു. 
''ജ്ഞാനം കൊണ്ടല്ലാതെ ബ്രാഹ്മണത്വം
മാനവന്മാര്‍ക്കു ലഭിക്കയില്ല,
ജ്ഞാനിക്കു ജാതിയും തീണ്ടലുമില്ലല്ലോ
ആനന്ദമേയുള്ളു യോഗപ്പെണ്ണേ!-ബ്രഹ്മ-
ദ്ധ്യാനം തന്നേയുള്ള ജ്ഞാനപ്പെണ്ണേ!''
അറിവിന് ജാതിഭേദമില്ലെന്ന് മാത്രമല്ല, ജ്ഞാനം കൊണ്ടല്ലാതെ ആര്‍ക്കും ബ്രാഹ്മണത്വം സിദ്ധിക്കയില്ലെന്നും കവി പറയുന്നു. 1912 ല്‍ തന്നെയാണ് ജാതിവ്യവസ്ഥയെ തീക്ഷ്ണമായി എതിര്‍ക്കുന്ന 'ബാലാകലേശം' നാടകവും പുറത്തുവരുന്നത്. അയിത്താചരണത്തിനെതിരെയുള്ള പ്രസ്തുത നാടകം കൊച്ചിരാജാവ് രാമവര്‍മയുടെ ഷഷ്ടിപൂര്‍ത്തിയാഘോഷങ്ങളുടെ ഭാഗമായി നടത്തിയ നാടക മത്സരത്തില്‍ പ്രഥമസ്ഥാനത്തിന് അര്‍ഹമാവുകയും ചെയ്തിട്ടുള്ളതാണ്. 'ബാലാകലേശ'ത്തെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള രൂക്ഷമായി എതിര്‍ത്തു. രാജഭരണത്തിനും സാമ്രാജ്യത്വത്തിനുമെതിരെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നിലപാടെടുത്തപ്പോള്‍ തന്നെ ജാതിവിരുദ്ധ സമരത്തെ അദ്ദേഹം അപഹസിക്കുകയാണ് ചെയ്തത്. മഹാകവി കുമാരനാശാന്റെ പ്രസിദ്ധമായ 'ദുരവസ്ഥ' പുറത്തുവരുന്നതിനും ഒരു ദശാബ്ദം മുമ്പാണ് 'ജാതിക്കുമ്മി പുറത്തുവന്നത്, സവര്‍ണഗൃഹങ്ങളില്‍ 'ഹരിനാമകീര്‍ത്തന'വും മറ്റും ഏതുവിധമാണോ ചൊല്ലിപ്പോന്നിരുന്നത്, ആ വിധം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ അവര്‍ണഗൃഹങ്ങളില്‍ ജാതിക്കുമ്മി ചൊല്ലിപോന്നിരുന്നു. കൃതിയിലൂടെ പ്രകാശിപ്പിക്കുന്ന വിഷയത്തോടുള്ള വെറുപ്പ്‌കൊണ്ട് വര്‍ണവരേണ്യസാഹിത്യവര്‍ഗം ആദ്യമേ തന്നെ കൃതിയെ തമസ്‌കരിക്കുവാന്‍ ബോധപൂര്‍വം ശ്രമിച്ചു. ഒരുതരം പാര്‍ശ്വവല്‍ക്കരണം കൃതി ഏറ്റുവാങ്ങി. ജാതിക്കെതിരെ പടവാളായ പ്രസ്തുത കൃതി രചനാസൗഷ്ഠവംകൊണ്ട് ഏറെ ശ്രദ്ധേയമാണ്. ജാതിവ്യവസ്ഥയുടെ കാണാപ്പുറങ്ങള്‍കൊണ്ട് ഇന്നും അസമത്വം നില്‍ക്കുന്ന കേരളത്തിലും ഭാരതത്തിലാകെയും ജാതിക്കുമ്മിയുടെ പ്രസക്തി വര്‍ധിച്ചുനില്‍ക്കുന്നു. കേരളീയ നവോത്ഥാനത്തിന്റ മഹനീയ സമരഭൂമിയായ വൈക്കത്തിന്റെ ചുവന്ന മണ്ണില്‍ യുവകലാസാഹിതിയുടെ ആഭിമുഖ്യത്തില്‍ 'ജാതിക്കുമ്മിയുടേയും ബാലാകലേശ'ത്തിന്റെയും നൂറാം വാര്‍ഷികം ഇന്ന് വൈക്കം സത്യഗ്രഹ മെമ്മോറിയല്‍ ഹാളില്‍ സമുചിതമായി ആഘോഷിക്കുകയാണ്. നവോത്ഥാനത്തന്റെ വൈക്കത്തെ നേരവകാശികളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും യുവകലാസാഹിതിയും ജാതിക്കുമ്മിയുടെ നൂറാം വാര്‍ഷികം ആഘോഷിക്കേണ്ടത് ചരിത്രപരമായ കടമയായിട്ടാണ് കാണുന്നത്. വഴിനടക്കുവാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്ത വൈക്കത്തിന്റെ സമരഭൂമിയില്‍ നിന്നും വൈക്കത്തേതടക്കം കേരളത്തിലെ പല ക്ഷേത്രങ്ങളിലേക്കും ഇന്ന് നടക്കുന്ന ജാതിതിരിച്ചുള്ള താലപ്പൊലികള്‍ക്കെതിരെ പുതിയ നവോത്ഥാന സമരം ആരംഭിക്കേണ്ടിയിരിക്കുന്നു. പി കൃഷ്ണപിള്ളയും സി കെ വിശ്വനാഥനും പി എസ് ശ്രീനിവാസനും സമത്വത്തിനുവേണ്ടി പോരാടിയ ഈ ഭൂമിയില്‍ ജാതിക്കുമ്മിയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നത് അസമത്വങ്ങള്‍ക്കെതിരായ പുതിയ സമരങ്ങള്‍ക്ക് വാതില്‍ തുറക്കും.

Sunday, January 20, 2013

ചുവന്ന നഗരം


       
ടി.വി.പുരം ഗോവിന്ദ്

-->
ബംഗാള്‍ ഇന്നും ചുവന്ന നഗരമാണ്
സോനാഗച്ചിയിലെ ചേലകള്‍ക്കും
ചോരയ്ക്കും രാത്രിയുടെ ഗന്ധം
ചോരപുരളാത്ത ചേലയുടുത്തവള്‍ നെയ്ത
ചുവപ്പു പുതച്ചുറങ്ങണമെന്നുണ്ട്.
 
         കറുത്ത നഗരത്തിന്റെ
         പിറവിക്കു മുമ്പ്,
         വിഗ്രഹങ്ങള്‍
         ഒഴുകിനടക്കും മുമ്പ്,
         അവളുടെ നെറുകയില്‍
         ചുവപ്പുകൊണ്ട് പോറണം.

ചുടുകല്ലു പൂജിച്ച കവിതയ്ക്ക് ശതാബ്ധി
പൂജ്യനായ കവിക്ക് ഉപേക്ഷ
ഞാനിതാ മടങ്ങുന്നു,
ഉദരത്തിലെ ചാപിള്ളയായി.

Tuesday, December 4, 2012

ഒരു കഥപ്പാട്ട്

                                                      
ഉണ്ണിക്കുറങ്ങുവാന്‍ കഥ വേണം…                                            
മുത്തച്ഛി ചൊല്ലുന്ന കഥ വേണം.
മാണിക്യം വിഴുങ്ങിയ സര്‍പ്പത്താന്റെ
ഹരി പുത്തന്‍വീട്
എന്നും കേള്‍ക്കുന്ന കഥ വേണം……
മുത്തച്ഛി തന്നെ പറയേണം…….
മൂളിയും മൂളിയും കേള്‍ക്കേണം.
മുത്തച്ഛി കണ്ണുകള്‍ തെല്ലടച്ചു
മുടിയിഴ മെല്ലെ കെട്ടിവെച്ചു.
ഉണ്ണിയെ മാറത്തു ചേര്‍ത്തുവെച്ചു
ഉണ്ണിക്കാ യുണ്ണിക്കഥ പറഞ്ഞു.
ഉണങ്ങിയ മാറിന്റെ ചൂടുപറ്റി
തള്ള വിരലൊന്നു വായിലാക്കി
താളത്തില്‍ താളത്തില്‍ മൂളി മൂളി
കഥ കേട്ടുണ്ണി സ്വയം മറന്നു..
പാതിരാപ്പൂതങ്ങള്‍ പാട്ടുപാടി,
പാതിരാപ്പൂവുകള്‍ നൃത്തമാടി
പൌര്‍ണ്ണമി ചന്ദ്രിക പാലാഴിയായി
പാമ്പിന്റെ കഥയതു പൂര്‍ത്തിയായി.
മാണിക്യം വിഴുങ്ങിയ സര്‍പ്പത്താനെ….
സ്വപ്നത്തില്‍ കണ്ടുണ്ണിയുറക്കമായി….
രാവിന്റെ കരിമ്പടം മെല്ലെ മാറ്റി
വെള്ളിപ്പിറാവുകളുറക്കമാറ്റി
ഉണ്ണിയുറക്കമുണര്‍ന്നെണീറ്റു
ഉണ്ണിക്കഥയുടെ കാതലോര്‍ത്തു.
സര്‍പ്പത്താനിപ്പോഴും മാണിക്യത്തെ
വായിലൊളിപ്പിച്ചു കാത്തിരിപ്പൂ…..
ഭക്തിയായ് ശുദ്ധിയായ് വരുവോരാരോ,
അവര്‍ക്കാ മാണിക്യം ദാനമേകും.
ഉണ്ണിയുണര്‍ന്നാറെ കുളികഴിപ്പാന്‍
അമ്മയോടേറ്റം വഴക്കടിച്ചു
അത്ഭുതം കൂറിയോരമ്മ പാവം
ഉണ്ണിയെ കുളിപ്പിച്ചു തല തുവര്‍ത്തി
ഭക്തിയായ് ചന്ദനം നനച്ചെടുത്തു
നെറ്റിയില്‍ ഗോപിക്കുറി വരച്ചു
പട്ടിന്റെ കോണകമരയില്‍ കെട്ടി
മാറി നിന്നുണ്ണിതന്‍ ചന്തം കണ്ടു.
വൃത്തിയില്‍ നന്നായുടുത്തൊരുങ്ങി
പുലരിയില്‍ പൂത്ത പൂക്കളോടും
പാടിപ്പറക്കുന്ന പക്ഷിയോടും
മെച്ചത്തില്‍ കിന്നാരം ചൊല്ലി ചൊല്ലി
ഉണ്ണി പതുക്കെ തൊടിയിലെത്തി.
ഇന്നാളു കിട്ടുണ്ണി പറഞ്ഞതോര്‍ത്തു…..
“തോടിന്റെ കരയിലെ പേരാലിന്റെ
വേരിന്റിടക്കൊരു പൊത്തമുണ്ടെ,
അതിനുള്ളില്‍ പാമ്പും മുട്ടകളും
ആരാരും കാണാതിരിക്കുന്നുണ്ടെ….
മിണ്ടാതനങ്ങാതടുത്തുചെന്നാല്‍
അക്കാഴ്ച്ച  ചേലോടെ കാണാമെല്ലൊ..!”
മിണ്ടാതനങ്ങാതടിവെച്ചുണ്ണി
പേരാലിന്‍ ചുവടെത്തി നിന്നു മെല്ലെ…
കിട്ടുണ്ണി ചൊന്നതു പൊയ്യല്ലല്ലോ….
വേരിന്റിടക്കൊരു പൊത്തം കണ്ടേ….
അതിനുള്ളില്‍ മുട്ടയും പാമ്പുമുണ്ടാം,
പാമ്പിന്റെ വായ്ക്കുള്ളില്‍ മാണിക്യവും.
മാണിക്യം കാണുവാന്‍ കൊതിച്ചിട്ടുണ്ണി
പൊത്തത്തിന്‍ ചാരത്തേക്കെത്തി വേഗം.
ഉണ്ണിതന്‍ ഉണ്ണിക്കൈകള്‍ മെല്ലെ
പൊത്തത്തിനുള്ളില്‍ കടത്തിയുണ്ണി…..
തരിവളചാര്‍ത്തിയകൈകള്‍ക്കുള്ളില്‍
പലവട്ടം സര്‍പ്പത്താന്‍ മാണിക്യം തുപ്പി….
പൊള്ളുന്ന മാണിക്യം പുറത്തെടുക്കാന്‍
ഉണ്ണിക്കുപിന്നെ കഴിഞ്ഞതില്ല……..
ഉണ്ണിയുമൊരു നീല മാണിക്യമായ്
പേരാലിന്‍ ചുവട്ടില്‍ തപസ്സിരുന്നു.
കാലങ്ങളൊരുപാടുകഴിഞ്ഞെങ്കിലും
ഒത്തിരി മുത്തച്ഛിക്കഥകളിലും
ഉണ്ണിയുമാനാഗമാണിക്യവും
ഇന്നും കദനത്താല്‍ മിഴിനിറപ്പൂ…

ദാമ്വേട്ടന്

                            
ഹരി പുത്തന്‍ വീട്
ദാമ്വേട്ടന് പടിയിറങ്ങി. 
കോടിയുടുത്ത്....ചേര്‍ത്തു പിടിച്ച കൈകളില് ഒരു കുല പൂക്കളുമായി...ആരോടും പരിഭവമില്ലാതെ....ദാമ്വേട്ടന്‍ പടിയിറങ്ങി. കൊളുത്തിയ വിളക്കുമായി ആരൊക്കെയോ കൂടെ...കിഴക്കോട്ടിറങ്ങി...തോക്കോട്ടു തിരിഞ്ഞ്....യാത്രയായി..
എല്ലാം ഇട്ടെറിഞ്ഞ്....മൌനിയായി പടിയിറങ്ങുമ്പോള്‍  മിടിക്കുന്ന ഹൃദയങ്ങളോ..... നിറയുന്ന കണ്ണുകളോ, ദാമ്വേട്ടന്‍ അകമ്പടിയില്ലായിരുന്നു.... എല്ലാമുണ്ടായിട്ടും, ഉള്ളതൊന്നുമറിയാതെ.....ശാന്തമായയാത്ര.....
ദാമ്വേട്ടന് വേദനിക്കാനറിയുമായിരുന്നില്ല..... ആരെയും വേണ്ടപോലെ സ്നേഹിക്കാനറിയുമായിരുന്നില്ല... പരിഭവമോ പരാതിയോയില്ലാതെ ഒരു ജന്മം. വിശപ്പെന്ന തീരാശാപത്തില്‍‍നിന്നും, ദാമ്വേട്ടന് മോചനമുണ്ടായിരുന്നില്ല... ഉത്തരത്തില്‍ തൂങ്ങിയാടിയ പിതാവിന്റെ മൃതദേഹം ഒരുനിമിഷം നോക്കിനിന്നിട്ട്, അയല്‍വക്കത്തെ അടിയന്തിരവീട്ടിലേക്കിറങ്ങിപ്പോയ ദാമ്വേട്ടന്... വീട്ടില് പുകയുയരാന്‍ അല്പം വൈകിയാല്, അയല്വീടുനോക്കി തിരിഞ്ഞുപോകുന്ന ദാമ്വേട്ടന്... വഴിയോരങ്ങളില് കൈനീട്ടിനിന്ന്, ഒരു ഭിക്ഷക്കാരനെപ്പോലെ യാചിക്കുന്ന ദാമ്വേട്ടന്... കോക്രി കാട്ടുന്ന കുട്ടികളോട് ശണ്ഠ കൂട്ടുന്ന ദാമ്വേട്ടന്.... മൃതദേഹം കണ്ടാല് ഭയന്ന് ഓടിയോളിക്കുന്ന ദാമ്വേട്ടന്... കുരിശടികണ്ടാല്, തെറിപറഞ്ഞ് കല്ലെടുത്തെറിയുന്ന ദാമ്വേട്ടന്......
ദാമ്വേട്ടനോട് പക്ഷെ ആര്ക്കും ഒരു വിരോധവുമില്ലായിരുന്നു..... ദാമ്വേട്ടന് വ്യക്തിപരമായി ആരോടും പിണക്കവുമില്ലായിരുന്നു... വിശപ്പ് തൊട്ടുവിളിച്ചാല് മാത്രം ദാമ്വേട്ടന് ക്ഷമിക്കാന് കഴിയുമായിരുന്നില്ല.....
അല്പ്പം കൂനി നടക്കുകയും, വീടുവീടാന്തരം കയറിയിറങ്ങുകയും ചെയ്യുന്ന ദാമ്വേട്ടന്റെ മുന് വരിയിലെ രണ്ടു പല്ലുകള് കുറച്ചുപൊങ്ങി,  ചുണ്ടുകള്ക്കിടയിലൂടെ പുറത്തേക്ക് തലനീട്ടിനിന്നിരുന്നതിനാല്, കുട്ടിയാനഎന്നൊരു വിളിപ്പേരുകൂടി, അദ്ദേഹത്തിനുണ്ടായിരുന്നു. ആദ്യമൊക്കെ ഈ വിളിയില് പരിഭവിച്ചിരുന്ന ദാമ്വേട്ടന്, കാലാന്തരത്തില്, ആ വിളി ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കണം. കാരണം, ആ വിളിയെ അദ്ദേഹം കാര്യമായി ഗൌനിക്കാതായിക്കഴിഞ്ഞിരുന്നു. ഏതായാലും ദാമ്വേട്ടന് പടിയിറങ്ങുന്പോള്, അദ്ദേഹത്തിന് വഴിയൊരുക്കുവാനും, വിളക്കു കാണിക്കുവാനും, കുറേ പേരെങ്കിലും ആ പുരയിടത്തില്‍ എത്തിയിരുന്നു. വേദനയും വെളിപാടുമൊന്നുമില്ലാതെ, ദാമ്വേട്ടന് പോയവാറെ എല്ലാവരും പിന്തിരിഞ്ഞു. ദാമ്വേട്ടന്റെ പുരാണങ്ങളും പാടി, അവര് നടന്നു മറഞ്ഞു.
ദാമ്വേട്ടന് ഇരുന്നു കഴിച്ച ചാരുപടിയും, ഉമ്മറക്കോലായും അനാഥമായിക്കിടന്നു. അവ്യക്തമായി കോറിവരച്ചിട്ട കുറേ ചിത്രക്കോപ്പുകള്, പല്ലിളിച്ചു പറന്നുനടന്നു. ദാമ്വേട്ടന് ഒരിക്കലും മറക്കാതെ തിരിയിട്ടു കത്തിച്ചിരുന്ന നിലവിളക്ക്, ദീപമില്ലാതെ വാടിയിരുന്നു.. കഥയറിഞ്ഞെത്തിയ കുറെ കൂടപ്പുറപ്പുകള്, കാടുകയറിക്കിടക്കുന്ന പുരയിടത്തിലും, കുലനിറഞ്ഞു നില്ക്കുന്ന തെങ്ങിന് ചുവട്ടിലും നിന്ന് കുശുകുശുത്തു. പലരും മനക്കണ്ണില് പലതും പ്ലാന് ചെയ്തുകഴിഞ്ഞിരുന്നു. ദാമ്വേട്ടനെ പൊട്ടനെന്നും ,വട്ടനെന്നും വിളിച്ചുമാറിനിന്നിരുന്ന പല രക്തബന്ധങ്ങളും, ദാമ്വേട്ടന് സൂക്ഷിച്ചുവെച്ചിരുന്ന നിധികുംഭത്തില് കണ്ണു നട്ട് പാഞ്ഞു നടന്നു.
അനാഥമായ ആ വസ്തുവകകള് എങ്ങിനെയാണ് വീതിക്കുക, എന്നുള്ള തലവേദന, അവര് ആത്മാര്ത്ഥമായി ഏറ്റെടുത്തു.
ഇതൊന്നുമറിയാതെ, ദാമ്വേട്ടന്, പിതൃലോകത്തേക്കുള്ള വഴിത്തരായിലൂടെ ഏകനായി നടക്കുകയായിരുന്നു.

മുണ്ടന്‍മൂരി

                                                                                                        
ഹരി പുത്തന്‍വീട്
മുത്തുമാലയും കുടമണിയും കഴുത്തില്നിന്നഴിച്ചെടുത്തു. പഴയ കയറു മാറ്റി പുതിയൊരു കയറ് കഴുത്തിലിട്ടു. പിന്നെ പതിവുപോലെ എവിടെയോ ഉടക്കിയിട്ട് മുത്തുച്ചാമി, പുരക്കുള്ളിലേക്ക് കയറിപ്പോയി. എന്നത്തേയുംപോലെ തഴുകലോ തലോടലോ ഉണ്ടായില്ല. കാറുംകോളും നിറഞ്ഞ മുഖമായിരുന്നു മുത്തുച്ചാമിയുടേത്. പുല്ക്കൊട്ടയില് കിടക്കുന്ന ഇളംപുല്ല് ഒന്നു മണത്തുനോക്കുവാന് കൂടി മുണ്ടന്മൂരിക്കു തോന്നിയില്ല. സന്ധ്യമയങ്ങുംമുന്പേ നിശ്ശബ്ദമായ അന്തരീക്ഷം എന്തൊക്കെയോ അലോസരമുണ്ടാക്കുന്നു. ചാണകവും വെള്ളവും ഉണങ്ങിത്തെളിഞ്ഞ തൊഴുത്തിന്റെ തിണ്ണയില് അലസമായി മുണ്ടന്മൂരി കിടന്നു. അന്തിവിളക്കു തെളിഞ്ഞുതുടങ്ങിയ ചുറ്റുവട്ടത്തിലേക്ക് കണ്ണുകളയച്ച്, ചേക്കേറാനൊരുങ്ങുന്ന ഓമല്പക്ഷികളുട ചിറകടിയും ചിലമ്പിച്ച ശബ്ദവും ശ്രവിച്ച് മുണ്ടന്മൂരി അങ്ങിനെ കിടന്നു. മുത്തുച്ചാമിയുടെ മ്ലാനതയും, വീട്ടിലെ നിശ്ശബദതയും മറന്നുപോയ സ്നേഹപ്രകടനങ്ങളും, മുണ്ടന്മൂരിയുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. പകലെപ്പോഴോ വിരുന്നുവന്ന ആരൊക്കെയുമായോ, മുത്തുച്ചാമി അല്പനേരം സംസാരിച്ചുനില്ക്കുന്നതു കണ്ടിരുന്നു. ചില നോട്ടുകെട്ടുകള് കൈമാറുന്നതുപോലെയും തോന്നി. വിരുന്നുകാര് കൈകൊടുത്താഹ്ലാദിച്ച് നടന്നുപോയപ്പോള്മുതലാണ് എന്നു തോന്നുന്നു, മുത്തുച്ചാമിയുടെ ഈ നിറം മാറ്റം. ഏതായാലും ഒരുദിവസം കാത്തിരിക്കാനുള്ള ക്ഷമ കടമെടുത്ത്, മുണ്ടന്മൂരി, തൊഴുത്തിന്റെ തറയിലേക്ക് തലചായ്ച്ചുവെച്ചു. ഏതൊക്കയോ സ്വപ്നലോകങ്ങളില് സഞ്ചരിക്കുകയും പതുക്കെ മയങ്ങുകയും ചെയ്തു..   
പ്രഭാതത്തിന് എന്നത്തേയുംപോലെ പകിട്ട് തോന്നിയില്ല. ചെറുതായി മൂടിക്കിടന്ന നീലാകാശത്തിനും ഭംഗിയില്ലായിരുന്നു. രാവിലെ തന്നെ അഴിച്ചുകെട്ടുന്നതിനോ, തൊഴുത്തു വൃത്തിയാക്കുന്നതിനോ ഒരു തത്രപ്പാടും കണ്ടില്ല. നേരം പുലര്ന്നുവരവെ, തലേന്ന് വന്ന വിരുന്നുകാര്, അതിവേഗം നടന്നു വരുന്നതുകണ്ടു. കൈകളില് ഒന്നു രണ്ടു ചൂരല് വടികള്‍, അതില് നിന്നും ഞാന്നുകിടക്കുന്ന ചരടുപോലെ എന്തോ. മുണ്ടന്മൂരിക്ക് അതിന്റെ പൊരുളൊന്നും മനസ്സിലായില്ല. അവര് കതകില് മുട്ടിവിളിക്കുന്നതും, മുത്തുച്ചാമി പുറത്തിറങ്ങിവരുന്നതും കണ്ടു. മുത്തുച്ചാമി വന്നു വിളിക്കുന്നതും പ്രതീക്ഷിച്ച് മുണ്ടന്മൂരി പിണങ്ങി തിരിഞ്ഞുകിടന്നു. മുത്തുച്ചാമി നടന്നുവരുന്നതിന്റെ പാദപതനശബ്ദം അവന് കേട്ടു. അദ്ദേഹമിപ്പോള് തനിക്ക് ഭക്ഷണവുമായി വരുമെന്നും, മാലയും മണിയും ചാര്ത്തി, തന്നെയും കൊണ്ട് ഊരുചുററാനിറങ്ങുമെന്നും മുണ്ടന്മൂരി പ്രതീക്ഷിച്ചു. വീടുകള് തോറും കയറിയിറങ്ങുകയും, ശാലീനരായ പൈക്കുട്ടികളുടെ ചൂടും ചൂരും, താന് തളരുവോളം പകര്ന്നു തരുവിക്കുമെന്നും അവനോര്ത്തു. എണ്ണതടവി, ശുദ്ധമായ വെള്ളച്ചാലില് തന്നെ കൊണ്ടുപോടി കുളിപ്പിക്കുന്നതും മനസ്സിലാസ്വദിച്ചു. അങ്ങിനെ പിണങ്ങിക്കിടക്കവെ, മുത്തുച്ചാമി തന്നെതട്ടിവിളിച്ചു. പിണക്കംമറന്ന് അവന് മുത്തുച്ചാമിയെ തിരിഞ്ഞുനോക്കി. പക്ഷെ, അവിടെ മുത്തുച്ചാമിയുണ്ടായിരുന്നില്ല. പകരം, ചരടുകെട്ടിയിട്ട ചൂരല് വടികളുമയി, വിരുന്നുകാര് വന്നു നില്ക്കുന്നുണ്ടായിരുന്നു. അവര്, മുണ്ടന്മൂരിയുടെ കെട്ടഴിച്ചു. അപരിചിതരായ അവരുടെ കൂടെ നടക്കുവാന് ഇഷ്ടമില്ലാത്തിനാല് അവന് അസ്വസ്തതയോടെ മുക്രയിട്ടു. കൂര്ത്ത മനോഹരമായ കൊമ്പുകള് കുലുക്കിക്കൊണ്ടവന്, അവരുടെ നേരെ തിരിഞ്ഞു. പക്ഷെ, അവരുടെ ബലിഷ്ടമായ കൈകളില് അവന്റെ കൊമ്പുകള് ഞെരിഞ്ഞൊടിയുന്നതുപോലെ തോന്നി. അപാരമായ വേദനയില് അവന് തലകുനിച്ചടങ്ങി. മറ്റൊരാള്, അവന്റെ കഴുത്തില് കുടുക്കിയരിക്കുന്ന കയറില്പിടിച്ചു ശക്തിയായി വലിച്ചു. മൂക്കിനുള്ളിലെ ലോലമായ മാംസപാളിയും വലിഞ്ഞപ്പോള്, അവന് കടിച്ചിറക്കാനാവാത്ത വേദന അനുഭവപ്പെട്ടു. അവന് പ്രതികാരബുദ്ധിയോടെ, വീണ്ടും തിരിഞ്ഞെങ്കിലും, അവരിലൊരുവന്റെ കൈയ്യിലെ ചരടുഞാത്തിയിട്ട ചൂരല്, അന്തരീക്ഷത്തില് ഒന്നുമൂളിപറന്നു. അടിവീണ മുതുക്, ഒന്നു നക്കിത്തുടക്കുവാന്പോലുമാകാതെ മുണ്ടന്മൂരി, അവരോടൊപ്പം പതുക്കെ നടന്നു. പിന്നില് കൊട്ടിയടച്ച മുത്തുച്ചാമിയുടെ കതകുപാളികള് നിസ്സഹായരായി അവനെ നോക്കി നിന്നു. നിറഞ്ഞ നീലക്കണ്ണുകളോടെ അവന്, പുതിയ കൂട്ടരോടൊപ്പം നടന്നു.
തന്റെ ആഗമനം കാത്തുനില്ക്കുന്ന പശുക്കുട്ടികളെ അവന് പരതി നോക്കി, അവരും പിണങ്ങിയിരിക്കാം. കൊതിയൂറുന്ന കണ്ണുകളോടെ ആരും നോക്കിനില്ക്കുന്നുണ്ടായിരുന്നില്ല. ഒരു പ്രത്യേക ശബ്ദത്തില് ആരും കരയുന്നതു കേട്ടില്ല. പുതിയ കൂട്ടരോടൊപ്പം അവന് വിശാലതയിലേക്കിറങ്ങി. പൊടിയും പൂഴിയും പറക്കുന്ന വഴിയിലൂടെ എത്രയോ ദൂരം നടന്നുവെന്നറിയില്ല. ഇടക്കിടെ ചൂരല് മൂളിക്കൊണ്ടിരുന്നു. അവന്റെ പുറന്തോല് പൊന്തിക്കുമളച്ചു. നിര്ദ്ദാക്ഷിണ്യമായ അവരുടെ പ്രവര്ത്തിയോടു പ്രതികരിക്കാനാവാതെ, മുണ്ടന്മൂരി നടന്നുകൊണ്ടിരുന്നു. കുറെയാത്രകഴിഞ്ഞപ്പോള്, കറുത്തു പഴുത്തുകിടക്കുന്ന രാജവീഥിയിലേക്ക് അവരോടൊപ്പം അവനുമിറങ്ങി. അവിടെ കേമന്മാരായ പാണ്ഡിക്കാളകള്, അവരോടൊപ്പം യാത്രതുടരാന് കാത്തുനില്ക്കുന്നുണ്ടായിരുന്നു. അവരുടെ കൂട്ടത്തിലൊന്നും ഒരു പൈപ്പെണ്ണുണ്ടായിരുന്നില്ല. അവനെ ആരും ആര്ത്തിയോടെ നോക്കിയില്ല. അവരും ക്ഷീണിതരായിരുന്നു. നടന്നുതളര്ന്ന്, പുറം തിണിര്ത്ത്, ചായം തേച്ച വമ്പന്കൊമ്പുകളുടെ പകിട്ടു നശിച്ച്, നുരയും പതയുമൊലിപ്പിച്ച്, നിസ്സഹായരായി അവരും നടന്നുകൊണ്ടിരുന്നു.
നിറം നഷ്ടപ്പെട്ട സാന്ധ്യാകാശം കാണാന് തുടങ്ങവെ, ഇത്രദൂരം തന്നെ നയിച്ചവര്, തന്നെയും കൂട്ടാളികളെയും മറ്റാരെയോക്കോയോ ഏല്പ്പിച്ച് തിരിഞ്ഞു നടന്നുപോയി, തങ്ങളുടെ യാത്ര, പുതിയ കൂട്ടരോടൊപ്പം തുടര്ന്നുകൊണ്ടിരുന്നു. കുറ്റാക്കുറ്റിരുട്ട് പരക്കും വരെ അവര് നടന്നു. പൂഴിയിലും ടാറിലും നടന്ന്, മുണ്ടന്മൂരിയുടെ കുളമ്പുകള്ക്കിടയില്നിന്നും ചോര വമിച്ചു. അസഹ്യമായ വേദന, ചുട്ടുനീറുന്ന പുറം. വിസ്മൃതമായ ഭൂതകാലത്തിലേക്കുപോലും പോകുവാനാവാതെ അവന് തളര്ന്നു. ചാണകവും ചളിയും, ചീഞ്ഞ പുല്ക്കൂമ്പാരവും നിറഞ്ഞ ഏതോ ഒരു ചതുപ്പില്, അവനും കൂട്ടാളികളും തളയ്ക്കപ്പെട്ടു. തങ്ങളെ നയിച്ചുകൊണ്ടുവന്നവര്, വിശ്രമംതേടി എങ്ങോട്ടോ നീങ്ങി. കൂട്ടാളികളിത്രയുമുണ്ടായിട്ടും, എല്ലാവരും ഒറ്റപ്പെടലിന്റെ നൊമ്പരമനുഭിക്കുകയായിരുന്നു.
തളര്ച്ചയും പുകച്ചിലും സഹിച്ച്, ഒന്നു കിടക്കുവാന്പോലുമാകാതെ, അവരെല്ലാം ആ ചതുപ്പില്നിന്ന് നേരം വെളുപ്പിച്ചു. അപ്പോഴേക്കും തങ്ങളെ നയിക്കേണ്ടവര് എത്തിച്ചേരുകയും അവരുടെ കെട്ടഴിക്കുയും ചെയ്തു. അപ്പോഴേക്കും അവിടെ തളര്ന്നുവീണ മറ്റൊരു കാളക്കുട്ടിക്ക്, എഴുനേല്ക്കാന്പോലുമായില്ല. തങ്ങളെ തെളിക്കേണ്ടവര്ക്ക്, അത് അസ്വസ്തതയുണ്ടാക്കി. അവര് അവന്റെ പുറന്തോല് അടിച്ചു പൊട്ടിച്ചു. എരിയുന്ന കാന്താരിമുളക്, അവന്റെ മൂക്കില് ഞരടിത്തേച്ചു. അതൊന്നു പിടഞ്ഞു. പക്ഷെ, ആ പാവം തന്റെ യാത്ര അവിടെ അവസ്നിപ്പിച്ചുകഴിഞ്ഞിരുന്നു. ക്രൂരന്മാരായ വഴികാട്ടികള്, കൈയ്യില് കരുതിയിരുന്ന മൂര്ച്ചയേറിയ ആയുധംകൊണ്ട്, ചത്ത കാളിക്കുട്ടിയുടെ തോല് പൊളിച്ചെടുത്ത്, അടുത്തുള്ള കനാലില് കഴുകിയെടുത്ത് ഒരു ചാക്കില് കെട്ടിവച്ചു. മാംസപിണ്ഡം അവിടെയുപേക്ഷിച്ച്, ചാട്ടവീശി, അവശേഷിച്ചവരെ നടത്താന് തുടങ്ങി. അപ്പോള് ആര്ത്തിപൂണ്ട കുറെ കഴുകന്മാര്, ചത്ത കാളക്കുട്ടിയുടെ മൃതം കൊത്തിവലിക്കാന് തുടങ്ങി.
എത്രയോ കാതങ്ങള് നടന്നിരിക്കാം. നിരപ്പാര്ന്നവഴിയില്നിന്നും, മലമടക്കില് പുളഞ്ഞു കിടക്കുന്ന വളിയിലൂടെ, അവര് മുകളിലേക്കു കയറിക്കൊണ്ടിരുന്നു. നടന്നു വലഞ്ഞ് ഉയരങ്ങലിലെത്തുമ്പോള്, തനിക്കപരിചിതമായ ഒരു ഭാഷയില് ചില വാഗ്ധോരണികള് എവിടെനിന്നോ കേട്ടു തുടങ്ങി. തങ്ങളെ തെളിച്ചുകൊണ്ടുവന്നവരുമായി, ആ അപരിചിതഭാഷയില് രണ്ടുപേര്‍ സംസാരിക്കുകയും, ആയുധവും തങ്ങളെയും, അവര്ക്കു കൈമാറി മറ്റവര് മടങ്ങിപ്പോകുകയും ചെയ്തു. അവിടേക്ക് പലയിടങ്ങളില്നിന്നും, ചായം തേച്ച കൊമ്പന്മാര് വന്നുകൊണ്ടിരുന്നു. ആ സംഗമത്തിന്റെ അവസാനം എല്ലാവരും വഴിപിരിയുകയായിരുന്നു. പലവഴിക്ക്. മലമടക്കുകളിലൂടെ ചിലര്, നിരപ്പാര്ന്ന ഭൂമിയിലുടെ മറ്റുചിലര്, ടാര് വിരിച്ച രാജവീഥിയിലൂടെ ഇനിയും യാത്രതുടരാന് വേറെ ചിലര്.
നിരപ്പോ ഗര്ത്തമോ മനസ്സിലാക്കാനുള്ള ത്രാണിപോലും, മുണ്ടന്മൂരിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. വളരെയേറെ ദൂരം പിന്നെയും നടന്നിരിക്കാം. ജനക്കൂട്ടവും പലവിധ കച്ചവടങ്ങലും നടക്കുന്ന ഒരു അങ്ങാടിയിലേക്കായിരുന്നു, മുണ്ടന്മൂരിയുടെ യാത്ര. കച്ചവടക്കൂട്ടങ്ങള്ക്കിടയിലൂടെ നടന്നുനടന്ന്, അലോസരമായ ഭാഷ കേട്ട്, ആ അങ്ങാടിയുടെ ഒരറ്റത്തേക്ക്, അവര് എത്തിത്തുടങ്ങി. ജീര്ണ്ണിച്ച ദ്രവ്യങ്ങള് കൂട്ടിയിട്ടിരിക്കുന്ന ആ പ്രദേശങ്ങളില് അസഹ്യമായ ഒരു ദുര്ഗന്ധം നിറഞ്ഞു നിന്നിരുന്നു. അതും സഹിച്ചു മുന്നോട്ടുനീങ്ങവെ, അകലത്തായി, പഴയ ഷീറ്റുകള് മേഞ്ഞ ചില നാല്ക്കാലിപുരകള്. ചീവും ചിതലുമരിക്കുന്ന അവയുടെ തൂണുകള്ക്കിടയില് മുകളില്നിന്നും തൂങ്ങിയാടുന്ന ചോരകിനിയുന്ന, കുറേ മാംസത്തുണ്ടുകള്. രക്ത്തിന്റെ, മനംപുരട്ടുന്ന നാറ്റം.
മുണ്ടന്മൂരിക്ക് എല്ലാം മനസ്സിലായി. ഇനി തന്റെ വഴി അങ്ങോട്ടാണ്. സ്ഫടികക്കട്ടികള്‍ പോലെ തിളങ്ങിനിന്ന മുണ്ടന്മൂരിയുടെ കണ്കോണുകളിലൂടെ കണ്ണീര്കണങ്ങള് ചാലിട്ടൊഴുകി.

Monday, June 4, 2012

ഇരുണ്ടുകൂടുന്ന മേഘങ്ങള്‍ (കഥ)


ഇരുണ്ടുകൂടുന്ന മേഘങ്ങള്‍ (കഥ)                  

ഹരി (പുത്തന്‍വീട് )


മേടം പിറന്നു, പിന്നാലെ ഒരു സായാഹ്നം അപ്രതീക്ഷിതമായി പേമാരി തൂകി കടന്നുവന്നു. കാര്‍മേഘത്തിന്റെ നിഴ്ലില്പെട്ട സായാഹ്നത്തിനും കാര്‍നിറമായിരുന്നു. മടപൊട്ടി ഒഴുകുന്ന വെള്ളമപ്പാടെ മുണ്ടകന്‍ ചൂടി നില്‍കുന്ന ഏലയിലേക്കു പാഞ്ഞുകയറുകയാണ്‍. വെള്ളം പാഞ്ഞുകയറിയ വഴിയിലാകെ നെല്‍ചെടികള്‍ വീണുകിടന്ന് ഊര്‍ധ്വന്‍ വലിക്കുന്നു. തേവന്റെ നെഞ്ചകം തകര്‍ന്നു. അവന്‍ കൈയും മെയ്യും മറന്നു കൈക്കോട്ടുമായി പാഞ്ഞുനടന്നു പണിയെടുക്കുകയാണ്‍. അവന്റെ തൊപ്പിപാളയില്‍നിന്നും തെറ്റിതെറിക്കുന്ന വെള്ളത്തുള്ളികള്‍ കമ്പക്കെട്ടിലെ പൂമത്താപ്പുപോലെ എങ്ങും ചിതറിവീഴുന്നു അവന്റെ കൈക്കരുത്തിനും, മെയ്ക്കരുത്തിനും വെള്ളമൊഴുക്കു തടയാന്‍ കഴിയുന്നില്ല. മേഘമലകളില്‍നിന്നും അടര്‍ന്നുവീഴുന്ന ജലത്തുള്ളികള്‍ക്ക് അതിനേക്കാള്‍ കരുത്തുണ്ടായിരുന്നു. സര്‍വചരാചരങ്ങളെയും, ദേവിദേവാതികളെയും നൊന്തു വിളിച്ച് പെയ്തിറങ്ങുന്ന മഴയില്‍ അവന്‍ പണിയെടുത്തുകൊണ്ടേയിരുന്നു.
തണുപ്പകറ്റാന്‍ ഈ സമയം തമ്പ്രാനും തമ്പ്രാട്ടിയും വിലയേറിയ കംബളങ്ങള്‍ക്കടിയി,ല് പരസ്പരം പുണര്‍ന്നുകിടക്കുകയാവണം. തേവന്റെ കിടാത്തിയാകട്ടെ, വെള്ളം തുള്ളികുത്തുന്ന അടുപ്പില്‍ വാരിയിട്ട നെല്ലുമിയെരിച്ച്, ഉയരുന്ന പുകയില്‍ ചുമച്ചുചുമച്ചു അല്പാല്പം ലഭിക്കുന്ന ചൂടിനടുത്ത്, കുഞ്ഞിക്കിടാവിനെ ചേര്‍ത്തുപിടിച്ച് തണുപ്പകറ്റുവാനുള്ള ശ്രമത്തിലും. വെയിലും മഴയുമറിയാത്ത തേവന്‍, കുത്തിയൊലിക്കുന്ന ചാലിനരികെ, തമ്പ്രാന്റെ നെല്‍തൈകള്‍ കാത്തുസൂക്ഷിക്കുന്നു. തന്റെ കിടാവിനേക്കാള്‍ പ്രിയമായ നെല്‍ച്ചെടികള്‍. കിടാവും അതിനുശേഷം മാത്രം.
പ്രകൃതിയോടു മല്ലിട്ടു, തേവന്‍, തന്റെ കര്‍ത്തവ്യം ഏതാണ്ട് പൂര്‍ത്തിയാക്കി. മഴയുടെ താണ്ഡവം മെല്ലെയൊന്നടങ്ങവെ, വെള്ളത്തില്‍ മുങ്ങിയ ഏലയിലേക്ക് തേവനൊന്നു കണ്ണയച്ചു. നെല്‍ചെടികളെല്ലം, പകുതിയിലേറെ മുങ്ങിക്കിടക്കുന്നു. ഒരു രാത്രി ഇങ്ങിനെ കിടന്നാല്‍ അതു ചീഞ്ഞടിഞ്ഞേക്കാം. ഇന്നുതന്നെ കുറെയെങ്കിലും വറ്റിക്കേണ്ടിയിരിക്കുന്നു. ചാത്തനേക്കൂടി കൂട്ടു വിളിച്ചേ മതിയാവൂ. തേരും ചക്രവും ഉടനെ ഉറപ്പിക്കേണ്ടിയിരിക്കുന്നു (വെള്ളം വറ്റിക്കുവാനുപയോഗിക്കുന്ന ചക്രവും, അതു പ്രവര്‍തിപ്പിക്കുവാന്‍ ഉറപ്പിക്കുന്ന ഇരിപ്പിടവും).  കരയിലെ മരക്കൊമ്പില്‍ കൊത്തിവെച്ചിരുന്ന കൊടുവാളെടുത്ത് തേവന്‍ തൂണുകള്‍ തേടിപ്പോയി.
തേവന്റെ കിടാത്തി, ഒരു കൈതോലപ്പുട്ടി (പാടത്തു പണിയെടുത്തിരുന്ന പെണ്ണുങ്ങള്‍, മഴയില്‍നിന്നും രക്ഷനേടാന്‍, കൈതോലകൊണ്ട് നെയ്തുപയോഗിച്ചിരുന്നതാണിത്) തലയിലിട്ടു, തേവനേത്തേടി വരുകയായിരുന്നു. കാറ്റിലും മഴയിലും തേവനെക്കാണാതെ, അന്വേഷിച്ചിറങ്ങിയതണാവള്‍. ഏലയിലെങ്ങും തേവനെക്കാണാതെ പകച്ചുനിന്ന അവള്‍, തമ്പ്രാന്‍ അടുത്തുവന്നതറിഞ്ഞില്ല. അരക്കച്ച മാത്രമുടുത്ത്, മാറിടം നഗ്നമായ അവളുടെ മെയ്യഴക്, തമ്പ്രാനെ ഭ്രമിപ്പിച്ചു. തമ്പ്രാന്റെ ചുടുനിശ്വാസം പിന്‍പുറത്തെവിടെയോ തട്ടിയപ്പോള്‍, അവള്‍ ഞെട്ടിത്തിരിഞ്ഞു. ഇരുകൈകളാല്‍ മാറടച്ചുപിടിച്ച്, അവള്‍ ഞെട്ടി പിന്നൊക്കം മാറി. ഭ്രാന്തമായ പുഞ്ചിരിയോടെ, തമ്പ്രാന്‍, അപ്പോള്‍ അവളോട് കൂടുതലടുക്കുവാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴേക്കും ദൂരെ, തേവന്റെ നിഴലനങ്ങുന്നതു കണ്ട്, തമ്പ്രാന്‍ അടങ്ങി. തേവന്റെ കണ്ണുകള്‍ ഒരുമാത്ര തീചീറ്റുന്നത് യാദൃശ്ചികമായെങ്കിലും തമ്പ്രാന്‍ കണ്ടു. പക്ഷെ തമ്പ്രാന്റെ മനസ്സില്‍, കിടാത്തിയുടെ സൌന്ദര്യം കത്തിയെരിഞ്ഞുകൊണ്ടിരുന്നു .
തേവനടുത്തെത്തി. തമ്പ്രാനെ കണ്ട മാത്രയില്‍, തൊപ്പിപാളയൂരി, അവന്‍ മുതുകല്പം വളച്ചു നിന്നു.
“എന്തായെടാ…”
“വെള്ളം ഇത്രി ജാസ്തിയാ തമ്പ്രാ..”
“എന്താ ചെയ്ക…?”
“അടിയേന്‍…ചക്രം വൈക്കാന്നു വിചാരിക്യ… ചാത്തനേക്കൂടി കൂട്ടാ...തമ്പ്രാ..”
“ആട്ടെ…. മടവരെ ഞാനും നടക്കാം..”
“ഓ..”
കയ്യില്‍ കൈക്കോട്ടെടുത്ത് അവന്‍ മടക്കു മുകളിലേക്കു ചാടിയിറങ്ങി.
മാടമ്പി തറവാട്ടിലെ തമ്പ്രാന്‍ അപ്പോള്‍ തമ്പ്രാനായി… കത്തിയെരിയുന്ന കാമത്വര…. അയാളിലെ മാടമ്പിത്തരമുണര്‍ത്തി….. തമ്പ്രാന്‍ മാടമ്പിയായി…. തേവന്‍ അയാളുടെ കീഴാളനായി… തമ്പ്രാന്റെ ബലിഷ്ടമായ കൈകള്‍, തേവനെ പിന്നില്‍നിന്നും ആഞ്ഞുതള്ളി….. അപ്രതീക്ഷമായ ആക്രമണത്തില്‍ തേവന്‍ മൂക്കുകുത്തി മടക്കുള്ളിലേക്കു മറിഞ്ഞു. തമ്പ്രാന്‍ മടയിലേക്കു ചാടിയിറങ്ങി, വലം കാലെടുത്ത് ചളിയില്‍ കിടക്കുന്ന തേവന്റെ കഴുത്തില്‍ തന്നെ ചവിട്ടിപ്പിടിച്ചു… ശക്തിയായി അമര്‍ത്തി…. അതിശക്തിയായി അമര്‍ത്തി…… തേവന്റെ ശരീരം താണിറങ്ങിയ ചേറില്‍നിന്നും സ്വാതന്ത്ര്യം കാത്തിരുന്ന ഓരായിരം കുമിളകള്‍ ബഹിര്‍ഗമിച്ചു. പുറത്തുവന്ന കുമിളകളില്‍ മുഴുവന്‍ തേവന്റെ കിടാത്തിയുടെ സൌന്ദര്യം തെളിഞ്ഞുനിന്നു…. കുമിളകള്‍ ഓരോന്നായി പൊട്ടിപൊട്ടി അവസാനിക്കവെ തേവനുറങ്ങി….
രാത്രിയുടെ ഏതോ യാമത്തില്‍….. കിടാത്തിയെ പുണര്‍ന്നുറങ്ങിയ തമ്പ്രാന്റെ കുടല്‍മാലയില്‍ കിടാത്തിയുടെ കൊയ്ത്തരിവാള്‍ ചിത്രം വരച്ചു. മഴയില്‍ ചോര്‍ന്നു നനഞ്ഞ കുടിലിന്റെ ഉത്തരത്തില്‍ കുടുക്കിയിട്ട ഒരു ചരടില്‍ കിടാത്തിയുടെയും അവളുടെ കുഞ്ഞികിടാവിന്റെയും ശരീരങ്ങള്‍ തൂങ്ങിക്കിടന്നു….. ആകാശക്കോണില്‍ മൂന്നു നക്ഷത്രങ്ങള്‍ ഒന്നിച്ചുനിന്ന് അല്പനേരം വിളങ്ങി… എന്നിട്ടവ അസ്തമിച്ചു….
നേരം പുലരവേ.. ഏലായിലെ നെല്‍ചെടികള്‍ പ്രാണവേദനയോടെ തേവനെ കാത്തുനിന്നു…..
(21-04-2012)